ദോഹ: വയനാടിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിരൂപ സംഭാവന നൽകി നോര്‍ക്ക ഡയറക്ടറും എ.ബി.എന്‍ ഗ്രൂപ് ചെയര്‍മാനുമായ ജെ.കെ. മേനോൻ.
വയനാട്ടിലെ തീരാനോവുകളില് കാരുണ്യത്തിന്റെ കരുതല്‍ നല്‍കേണ്ടത് കടമയാണെന്നും സംസ്ഥാന സര്‍ക്കാറിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും ഒപ്പം ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായാണ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.
വയനാട്ടിലെ മുണ്ടക്കെ-ചൂരൽമല ഉരുൾ പൊട്ടലിൽ മരണം 250ലേറെ ആയി.276 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകൾ . ഇതിൽ 96 പേരെയാണ് തിരിച്ചറിഞ്ഞതെങ്കിലും കൂടുതൽ പേരെ തിരിച്ചറിഞ്ഞുവരികയാണ്.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത 240ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
അതേസമയം, ദുരന്തഭൂമിയിൽ മൂന്നാംദിനം രക്ഷാപ്രവർത്തനം സജീവമായി നടക്കുകയാണ് . സൈന്യത്തിന്‍റെ നേതൃത്വത്തിൽ താൽക്കാലിക ബെയ്‍ലി പാലം നിർമാണം അവസാന ഘട്ടത്തിലാണ്. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാൻ കഴിയും. ചൂരൽമല അങ്ങാടിയോട് ചേർന്നുള്ള കോൺക്രീറ്റ് പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതോടെയാണ് ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ ഒറ്റപ്പെട്ടുപോയത്.മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്നിഫർ നായ്ക്കളെയും മണ്ണ് മാറ്റാനായി വലിയ യന്ത്രോപകരണങ്ങളും സ്ഥലത്തെത്തിച്ചിട്ടുണ്ട്.
കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും .മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വയനാട് കലക്ടറേറ്റിൽ ഇന്ന് സർവകക്ഷി യോഗം രാവിലെ 11.30ന് നടക്കും യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മേപ്പാടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടാകുകയും വെള്ളവും മണ്ണും കുത്തിയൊലിച്ച് മൂന്ന് കിലോമീറ്റർ അകലെയുള്ള ചൂരൽമലയിലും കനത്ത നാശമുനടക്കുകയും ചെയ്തു . ഒഴുകിപ്പോയ നിരവധി മൃതദേഹങ്ങൾ കിലോമീറ്ററുകൾക്കപ്പുറം നിലമ്പൂരിലെ ചാലിയാർ നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു.