ദോഹ: ‘ഇമ്മിണി ബല്യ സുൽത്താൻ’ എന്ന പേരിൽ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. മേത്തരം ഭാഷ സങ്കൽപങ്ങളെയും നായക പരികൽപനകളെയും കൂസാത്ത രചനാരീതിയും ദാർശനികതയും കാരണമാണ് വിടപറഞ്ഞ് 30 വർഷങ്ങൾക്കു ശേഷവും ആ മഹാപ്രതിഭ ചർച്ചകളിൽ നിറയുന്നത് എന്ന് ചടങ്ങിൽ സംസാരിച്ചവർ വിലയിരുത്തി.
രചനകളിലെ മാനവികതയും ലളിത ഭാഷയും സരസമായ ശൈലിയും അദ്ദേഹത്തെ ഏതൊരു സാധാരണക്കാരന്റെയും സാഹിത്യകാരനാക്കി മാറ്റി . ബഷീറിനെയും അദ്ദേഹത്തിന്റെ കഥകളെയും ജീവസ്സുറ്റ കഥാപാത്രങ്ങളെയും ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു . വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിനയുടെ ഓൺലൈൻ ആശംസകളോടെ ആരംഭിച്ച ചടങ്ങിൽ ഡോ. പ്രതിഭ രതീഷ് ‘ബഷീർ കൃതികളിലെ സ്ത്രീ പ്രതിനിധാനങ്ങൾ’,പ്രദോഷ് കുമാർ ‘ബഷീറിന്റെ സാമൂഹികവീക്ഷണവും സാമൂഹിക വിമർശനങ്ങളും’, ജാബിർ റഹ്മാൻ ‘ബഷീറിന്റെ സൗഹൃദങ്ങളും സാമൂഹിക ബന്ധങ്ങളും’, ഹുസൈൻ വാണിമേൽ ‘കാലത്തെ അതിജയിച്ച ബഷീർ ശൈലികൾ’ എന്നീ വിഷയങ്ങളിൽ സംസാരിക്കുകയും ചെയ്തു . മോഡറേറ്ററായ തൻസീം കുറ്റ്യാടി ബഷീർ കൃതികളിലെ ഫിലോസഫിയും കാവ്യാത്മകതയും പരാമർശിച്ച് സംസാരിക്കുകയും ചെയ്തു.
ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷംനാ ആസ്മി സ്വാഗതവും ഷംല ജഅഫർ നന്ദിയും പറഞ്ഞു. അഷ്റഫ് മടിയാരി, ശോഭ നായർ, മജീദ് നാദാപുരം, അസീസ് മഞ്ഞിയിൽ, റഫീഖ് മേച്ചേരി, നസീഹ മജീദ്, ഹുമൈറ,അബ്ദുറഹൂഫ് കൊണ്ടോട്ടി, എം.ടി. നിലമ്പൂർ, ഹിജാസ് മുഹമ്മദ്, തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ, ട്രഷറർ അൻസാർ അരിമ്പ്ര, അബ്ദുൽ മജീദ് പുതുപറമ്പ്, സുബൈർ വെള്ളിയോട്, അമൽ ഫെർമിസ്, ശ്രീകല ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി. ബഷീറിയൻ സാഹിത്യ വിശേഷങ്ങളെ പ്രതിപാദിക്കുന്ന ബഷീർ കൃതികളെ അവലംബിച്ചുള്ള ശബ്ദാവിഷ്കാരം , വിഡിയോ പ്രദർശനം, എന്നിവ ചടങ്ങിൽ ഉണ്ടായിരുന്നു .