വിമാന കമ്പനികൾ നടത്തുന്ന വൻ കൊള്ളയ്ക്കെതിരെ ലോക്സഭയിൽ ഷാഫി പറമ്പിൽ നടത്തിയ പ്രസംഗം പ്രവാസികൾക്കിടയിൽ ചർച്ചയാകുന്നു . കെ.സി.വേണുഗോപാൽ, ഡിഎംകെ നേതാവ് ദയാനിധി മാരൻ, കെ. സുധാകരൻ, ബെന്നി ബഹനാൻ, തുടങ്ങിയവരെല്ലാം വിഷയം ലോക്സഭയിൽ ഉന്നയിച്ചിരുന്നു.
ഇതിന് മറുപടിയായി ഉയർന്ന വിമാന നിരക്കുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു പറഞ്ഞു. വിമാന ടിക്കറ്റ് നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകളുടെ പ്രതിനിധി സംഘം ഡൽഹിയിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കാനൊരുങ്ങുന്ന ഘട്ടത്തിലാണ് ലോക്സഭയിൽ വിഷയം ഉന്നയിച്ചിരിക്കുന്നത്. സാധാരണയായി കുറഞ്ഞ നിരക്കിൽ ഗൾഫ് രാജ്യത്ത് എത്താമെങ്കിൽ സീസണിൽ നാലിട്ടിയോളം നൽകണമെന്നത് ഷാഫി പറമ്പിൽ എംപി ലോക്സഭയിൽ വ്യക്തമാക്കി. ജൂലൈ 27ന് കൊച്ചിയിൽനിന്ന് ദുബായിലേക്ക് എയർ ഇന്ത്യയിൽ പറക്കാനുള്ള നിരക്ക് ഇക്കണോമിക് ക്ലാസിന് 20000 രൂപയാണ്. ഒരേ എയർലൈൻ, ഒരേ ദൈർഘ്യം. പുറപ്പെടുന്നതും എത്തിച്ചേരുന്നതും ഒരേ വിമാനത്താവളം. ആഗസ്റ്റ് 31ലെ അതേ വിമാനത്തിൻറെ നിരക്ക് 90000 രൂപയാണ്. സാധാരണക്കാരന് ഈ തുക എങ്ങനെ താങ്ങാൻ കഴിയുമെന്ന് എംപി ചോദിച്ചു.
യാത്ര ചെയ്യുന്ന പ്രവാസികളായ തൊഴിലാളികളിലധികവും സമ്പന്നരല്ല, ശമ്പളത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരാണെന്നും ഷാഫി കൂട്ടിച്ചേർത്തു. ലോക്സഭയിലെ ചോദ്യോത്തര വേളയിലാണ് വിഷയം ഉന്നയിച്ചത്.