ദോഹ:മൂന്നാം മോദി സർക്കാറിന്റെ പ്രഥമ ബജറ്റ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചപ്പോൾരാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ തീർത്തും നിരാശപ്പെടുത്തി വീണ്ടുമൊരു കേന്ദ്ര ബജറ്റ്. പ്രവാസികൾ വലിയ പ്രതീക്ഷകൾ നൽകിയിരുന്നില്ലെങ്കിലും ആശ്വാസമായ ഒരു പ്രഖ്യാപനവും ഉണ്ടായില്ല.
യാത്രാ ക്ലേശം പരിഹരിക്കൽ, വിമാന കമ്പനികളുടെ ചൂഷണം തടയൽ ,തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് എന്നിവയെല്ലാം വർഷങ്ങളായി പ്രവാസികളുടെ ആവശ്യങ്ങളാണ്. എങ്കിലും ഇവയോട് പൂർണമായും മുഖം തിരിച്ച കേന്ദ്രസർക്കാർ ഇവയുമായി ബന്ധപ്പെട്ട യാതൊരു പ്രതീക്ഷയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല.ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ പ്രവാസി വലിയ പങ്കുവഹിക്കുന്നു. കഴിഞ്ഞവർഷം പത്ത് ലക്ഷം കോടി രൂപയോളം ഇന്ത്യയിലേക്ക് എത്തിയത് . എന്നാൽ, ഇത്രയും വിദേശനാണ്യം രാജ്യത്ത് എത്തിക്കുന്ന പ്രവാസികളുടെ ക്ഷേമം കേന്ദ്രസർക്കാർ അപ്പാടെ മറന്നു.
സ്വദേശിവത്കരണം ഗൾഫ് മേഖലയിൽ വലിയ തൊഴിൽ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ നാല് കോടിയോളം വരുന്ന പ്രവാസി സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളെ നേരിടാനുള്ള ഒരു നിർദേശവും ബജറ്റിലില്ല. നിർമിത ബുദ്ധി (എ.ഐ) ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളിൽ ലോകത്ത് വലിയ ജോലി സാധ്യതകൾ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും അത്തരം കോഴ്സുകൾ തുടങ്ങുന്ന പദ്ധതികളെക്കുറിച്ചും ബജറ്റിൽ പരാമർശിച്ചില്ല.തൊഴിൽ തട്ടിപ്പിന് ഇരയായി ആയിരക്കണക്കിന് പ്രവാസികളാണ് വിവിധ രാജ്യങ്ങളിലെ ജയിലുകളിൽ ഉള്ളത് .ഇവരെ സംരക്ഷിക്കാനോ പുനരധിവാസത്തിനോ പ്രത്യേക പദ്ധതികൾ ഇത്തവണയും പ്രഖ്യാപിച്ചിട്ടില്ല. സ്വർണത്തിന്റെ ഇറക്കുമതി തീരുവ ആറു ശതമാനമായി കുറച്ചതാണ് ഈ മേഖലയിലെ പ്രധാന നേട്ടമായി വിലയിരുത്തുന്നതെങ്കിലും ഇതു സാധാരണക്കാരായ പ്രവാസികൾക്ക് എത്രമാത്രം സഹായകമാവുമെന്ന് വ്യക്തമല്ല.
കോവിഡിന് ശേഷം വിദേശ രാജ്യങ്ങളിൽ പ്രവാസികളുടെ മരണനിരക്ക് കൂടുന്നുണ്ടെന്നു ആരോഗ്യമേഖലയിലെ വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടും ഇതേക്കുറിച്ച് പഠിക്കാനോ പ്രശ്നങ്ങൾക്ക് പരിഹാരം തേടാനോ കേന്ദ്ര സർക്കാർ ഇനിയും മുതിർന്നിട്ടില്ല .
വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി നോർക്ക റൂട്ട്സ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഫണ്ട് ഇല്ലാത്തതിനാൽ പദ്ധതി അവതാളത്തിലാണ്.