ദോഹ: മധ്യവേനലവധി കഴിഞ്ഞ് ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ സെപ്റ്റംബർ ആദ്യവാരം ക്ലാസുകൾ ആരംഭിക്കാനിരിക്കെ മടക്ക യാത്രക്കൊരുങ്ങുന്ന പ്രവാസികളെ ചൂഷണം ചെയ്ത് വിമാനക്കമ്പനികൾ.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റിന്റെ അനിയന്ത്രിത നിരക്കു വർധനക്കെതിരെ പാർലമെന്റിലും പുറത്തും ചർച്ചകൾ സജീവമായിട്ടും പ്രവാസികളെ കൊള്ളയടിക്കുന്നത് കുറവില്ലെന്നതാണ് അവസ്ഥ.രണ്ടുമാസത്തെ വേനലവധിക്കുശേഷം സെപ്റ്റംബർ ആദ്യവാരത്തിലാണ് ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾ പ്രവർത്തനം ആരംഭിക്കുന്നത് . അവധിക്കാലത്ത് കുടുംബ സമേതം നാട്ടിലേക്ക് മടങ്ങിയവരുടെ തിരക്കായിത്തുടങ്ങിയതോടെ ആഗസ്റ്റ് അവസാന വാരം മുതൽ ഗൾഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് റോക്കറ്റ് പോലെ കുതിച്ചുയർന്നു.
15,000 രൂപ നിരക്കിൽ ടിക്കറ്റ് ലഭ്യമായിരുന്ന റൂട്ടുകളിൽ ആഗസ്റ്റ് അവസാനവാരം മുതൽ തന്നെ 35,000ത്തിനും മുകളിലായി ഉയർന്നു. 35,000 ആണ് കോഴിക്കോട്-ദോഹ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസിന് നിലവിലെ നിരക്ക്. ആഗസ്റ്റ് 31ന് ഇത് 45 ,000 രൂപയിലുമെത്തി.ഇതേ റൂട്ടിൽ ഡൽഹി, ഹൈദരാബാദ് വഴിയുള്ള ഇൻഡിഗോ യാത്രക്ക് 30,000 രൂപയാണ് ആഗസ്റ്റ് 20ലെ ടിക്കറ്റ് വില. നാലര മണിക്കൂറിന് പകരം പത്ത് മണിക്കൂറോളമെടുത്തുവേണം ലക്ഷ്യസ്ഥാനത്ത് എത്തണമെന്നതിനാൽ കുടുംബ സമേതം യാത്രചെയ്യുന്നവർ പൊതുവേ ഈ റൂട്ടിൽ പോകാറില്ല . കോഴിക്കോട്നിന്ന് നേരിട്ടുള്ള വിദേശ വിമാനമായ ഖത്തർ എയർവേസിന് ഈ ദിവസങ്ങളിൽ 3 000 റിയാൽ മുകളിലേക്കാണ് ടിക്കറ്റ് നിരക്ക്. ഗൾഫ് എയർ, എയർ അറേബ്യ, ഫ്ലൈനാസ് തുടങ്ങിയ കണക്ഷൻ വിമാനങ്ങൾക്കും പൊള്ളുന്ന നിരക്കാണ് ആഗസ്റ്റ് 20 മുതലുള്ളത്.കണക്ഷൻ ഫ്ലൈറ്റുകളും മോശക്കാരല്ല . എയർ ഇന്ത്യ എക്സ്പ്രസാണ് താരതമ്യേന കുറഞ്ഞ നിരക്ക് ഈടാക്കുന്നതെങ്കിലും നിരന്തരമായി സർവിസ് മുടങ്ങുന്നതും, അനിശ്ചിതമായ കാലതാമസവുമെല്ലാം എയർ ഇന്ത്യയിൽ ടിക്കറ്റെടുക്കാൻ പ്രവാസികളെ പിന്നോട്ട് അടിപിക്കുന്നതായി ട്രാവൽ ഏജൻസികൾ പറയുന്നു. മക്കൾ ഉൾപ്പെടെ കുടുംബ സമേതമുള്ള യാത്ര, കൃത്യസമയത്ത് ജോലിക്കും സ്കൂളിലും എത്തേണ്ട ആവശ്യം എന്നിവ പരിഗണിക്കുമ്പോൾ യാത്രക്കാർ ബുദ്ധിമുട്ടാനും തയാറാവുന്നില്ല.
മാസാവസാനത്തെ പെരും കൊള്ള ഭയന്ന് നേരത്തേ പുറപ്പെട്ടവർക്കാണ് ഇപ്പോൾ ആപ്പിലായത്. മാസങ്ങൾക്കുമുമ്പേ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മെച്ചം ആണെങ്കിലും നാലും അഞ്ചും അംഗങ്ങളുള്ള ഒരു കുടുംബത്തിന് നാലുലക്ഷം രൂപ വരെ നാട്ടിലെത്തി തിരിച്ചുവരാൻ വിമാന ടിക്കറ്റിന് മാത്രമായി ചെലവാക്കണം.