ദോഹ: ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശികളിൽനിന്ന് പണം തട്ടിയെടുത്തതായി പരാതി. തമിഴ്നാട്ടിലെ മധുര, തിരുനെൽവേലി, കന്യാകുമാരി ഭാഗങ്ങളിൽനിന്നുള്ള 18 പേരെയാണ് നാട്ടുകാരനായ തട്ടിപ്പുകാരൻ കെണിയിൽ കുരുക്കി ഖത്തറിലെത്തിച്ചത് . ജൂണിൽ ഖത്തറിലെത്തിയ സംഘം സന്ദർശക വിസാ കാലാവധി കഴിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിരിക്കുകയാണ്.തട്ടിപ്പിനിരയായവരിൽ ആറു പേർ, വിസാ കാലാവധി കഴിയും മുമ്പായി കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലേക്ക് തിരികെ പോയി.
മികച്ച ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തായിരുന്നു ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പേരിൽ തൊഴിൽ തട്ടിപ്പ് ആരംഭിച്ചത്. 5 000 മുതൽ 7000 റിയാൽ വരെ ശമ്പളവും ,എച്ച്.ആർ മാനേജർ, അസി. മാനേജർ, ടൈം കീപ്പർ തുടങ്ങിയ പോസ്റ്റുകളിലായി മോഹിപ്പിക്കുന്ന ജോലിയും മറ്റ് ആനുകൂല്യങ്ങളുമായിരുന്നു ഓഫർ ചെയ്തത്.വാട്സ്ആപ് വഴിയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുമായിരുന്നു ഖത്തറിൽ ജോലിയെന്നു പറഞ്ഞ് തമിഴ്നാട്ടിലെ കന്യാകുമാരി-മധുര മേഖലകളിൽ നിന്ന് തട്ടിപ്പിന് തുടക്കം കുറിച്ചത്.അമ്മയുടെയും സഹോദരിയുടെയും സ്വർണം വിറ്റും പലിശക്ക് വായ്പ വാങ്ങിയും ബന്ധുക്കളിൽനിന്നും മറ്റും കടം വാങ്ങിയുമാണ് മൂന്നര ലക്ഷം വരെ നൽകിയാണ് 18 പേർ ആദ്യസംഘത്തിൽ ഇടം നേടി ഖത്തറിലെത്തുന്നത്.ഖത്തറിലെത്തുന്നതിനുമുമ്പ് നേപ്പാളിലെത്തി പരിശീലനം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തിൽ പത്ത് മുതൽ 20 ദിവസം വരെ നേപ്പാളിൽ പരിശീലനം നേടി, ജൂൺ രണ്ടാം വാരത്തോടെ ഖത്തറിലെത്തിക്കുകയും വൈകാതെ തൊഴിൽ വിസയിലേക്ക് മാറാമെന്നായിരുന്നു വാഗ്താനം.
ശേഷം ഖത്തർ മ്യൂസിയത്തിനരികിലെ ഹോട്ടലിൽ താമസം ഒരുക്കുകയും പ്രബേഷൻ എന്ന പേരിൽ തട്ടിപ്പിന്റെ അടുത്ത ഭാഗം ആരംഭിക്കുന്നത്. ഹോട്ടലിൽ ഇരുന്നുകൊണ്ട് ഓരോരുത്തരുംനാട്ടിൽ 25 മുതൽ 40 പേരെവരെ റിക്രൂട്ട്മെന്റ് നടത്തിയാൽ പ്രബേഷൻ കാലയളവ് പൂർത്തിയാവുകയും, തൊഴിൽ വിസ നൽകുകയും ചെയ്യുമെന്നായി വാഗ്ദാനം.ഖത്തറിൽ ജോലി ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ടവരിൽ നിന്ന് ആദ്യ ഗഡുവായി 25,000 രൂപ വീതം വാങ്ങിയിട്ട് ഏജൻസിക്കു നൽകാനായി നിർദേശം. ഈ തുകയും തട്ടിപ്പിനു നേതൃത്വം നൽകിയ സംഘത്തിന്റെ അക്കൗണ്ടിലേക്കാണ് പോയത്.
നേപ്പാളിലുള്ള പരിശീലനത്തിനും യാത്രാ ചെലവിനുമാണെന്ന് പറഞ്ഞായിരുന്നു വൻതുക തട്ടിയത്. ഇവർ നേപ്പാളിൽ എത്തിയതിനു പിന്നാലെ പരിശീലനമെന്നുപറഞ്ഞ് ഹോട്ടലിൽ അടച്ചതോടെ ഇവർ നാട്ടിൽ ബന്ധപ്പെടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.തുടർന്നാണ് ജോലി വാഗ്ദാനത്തിലെ പന്തികേട് മനസ്സിലാകുകയും ഖത്തറിലെത്തിയവരും തങ്ങൾ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കി വിസ തന്ന സുമൻ പാൽതുറെയെ ബന്ധപ്പെട്ടുവെങ്കിലും ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലായിരുന്നുവെന്ന് ഖത്തറിൽ പെട്ടവർ പറയുന്നു. നേപ്പാളിൽ നിന്നുള്ള സംഘം നാട്ടിലെത്തിയ ശേഷം പണം ആവശ്യപ്പെട്ട് തങ്ങളെ റിക്രൂട്ട് ചെയ്തവരുടെ വീട്ടിലെത്തിയതോടെ നാട്ടിലും പ്രശ്നമായി മാറിയതായി ഇരയായവർ പറയുന്നു.
ഭക്ഷണത്തിനും ചെലവിനും കാശില്ലാതെ പ്രയാസപ്പെട്ട സംഘത്തിന് ഖത്തർ തമിഴർ സംഘമാണ് രക്ഷആയത് പ്രസിഡന്റ് മണി ഭാരതിയുടെ നേതൃത്വത്തിലാണ് ഇവർക്ക് ദിവസവും ഭക്ഷണമെത്തിക്കുകയും എംബസിയുമായി ബന്ധപ്പെട്ട് പിഴ ഒഴിവാക്കി നാട്ടിലേക്കുള്ള യാത്രക്ക് സൗകര്യം ഒരുക്കുകയും ചെയ്തു.നാട്ടിലെത്തിയ ശേഷം, തട്ടിപ്പു നടത്തിയ സംഘത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇരയായവർ പറഞ്ഞു.